തകർന്ന റോഡുകളുടെ നിർമാണം തിങ്കളാഴ്ച തുടങ്ങും


കോഴിക്കോട്: മഴക്കെടുതിയിൽ തകർന്ന പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ തിങ്കളാഴ്ച ആരംഭിക്കും. റോഡ് നിർമാണത്തിന് അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കണക്കിലെടുത്ത് മഴയെ തുടർന്ന് നിർത്തിവെച്ച ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതിനും ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ദേശീയപാതകളുടെ പുനരുദ്ധാരണം ബുധനാഴ്ചയും ആരംഭിക്കും.

പൂർണമായും തകർന്നതും ആൾ താമസമില്ലാത്തതുമായ 27 വീടുകൾ ഒഴിച്ച് ബാക്കിയുള്ള മുഴുവൻ വീടുകളിൽ വൈദ്യുതീകരണം പൂർത്തിയാക്കയി. ലാന്റ് അക്വിസിഷൻ സംബന്ധിച്ച് ധവളപത്രം നിയോജക മണ്ഡലം അടിസ്ഥാനത്തിൽ തയ്യാറാക്കാൻ തീരുമാനമായി. കൊയിലാണ്ടി ഹാർബറിൽ കടൽഭിത്തി പുനസ്ഥാപിക്കുന്നതിനും മഴക്കെടുതിയിൽ തകർന്ന പുഴയോരങ്ങളിൽ കരിങ്കൽ ഭിത്തി കെട്ടുന്നതിനും യോഗം തീരുമാനിച്ചു. വെള്ളക്കെട്ട് ഒഴിവാക്കി റോഡ് നിർമാണം പുനരാരംഭിക്കാനും ദുരിത്വബാധിതരുടെ അപേക്ഷ പരിഗണിച്ച് മലയോര മേഖലയിൽ ഉൾപ്പെടെ റേഷൻ കാർഡുകൾ കൊടുക്കുന്നതിനും നടപടിയായി. തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിച്ച് റേഷൻ കാർഡ് നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർക്ക് യോഗം നിർദ്ദേശം നൽകി. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ കാർഡ് നിഷേധിക്കരുതെന്നും റേഷൻ കാർഡ് അർഹത പെട്ടവർക്കെല്ലാം നൽകണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

മഴക്കെടുതിയിൽ എല്ലാം നഷ്ടമായവർക്ക് വീട്ടുപകരണങ്ങൾ നൽകാൻ സ്‌നേഹപൂർവ്വം കോഴിക്കോട് എന്ന പദ്ധതി ആരംഭിച്ചതായും പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും യോഗത്തിൽ ജില്ലാ കളക്ടർ യു.വി ജോസ് അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ യു.വി ജോസ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ, എം.എൽ.എമാരായ വി.കെ.സി മമ്മദ് കോയ, സി.കെ. നാണു, എ. പ്രദീപ് കുമാർ, ജോർജ് എം തോമസ്, കെ. ദാസൻ, പി.ടി.എ റഹീം, പുരുഷൻ കടലുണ്ടി, ഡോ.എം കെ മുനീർ, കാരാട്ട് റസാഖ്, ഇ.കെ. വിജയൻ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments