വീണ്ടും വൻ കഞ്ചാവ് വേട്ട: 6 കിലോ കഞ്ചാവുമായി 2 യുവാക്കൾ പോലീസ് പിടിയിൽ



കുന്ദമംഗലം: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനക്കായി കൊണ്ടുവന്ന 6 കിലോയിലധികം കഞ്ചാവുമായി രണ്ടുപേരെ കുന്ദമംഗലം പോലീസും കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് അറസ്റ്റ് ചെയ്തു. നരിക്കുനി എരവന്നൂർ സ്വദേശി തുവ്വാട്ടു വീട്ടിൽ മുഹമ്മദ് റബി (21) നരിക്കുനി പുന്നശ്ശേരി സ്വദേശി കായലാട്ടുമ്മൽ മുഹമ്മദ് ആഷിക് (20) എന്നിവരെയാണ് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി കുന്ദമംഗലം ചൂലാംവയൽ ബസ് സ്റ്റോപ്പിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്.



കോഴിക്കോട് ജില്ലയിലെ നരിക്കുനി, പാറന്നൂർ ,ചേളന്നൂർ, കാരക്കുന്നത്ത്, തടമ്പാട്ടുതാഴം തുടങ്ങിയ ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായവർ. തമിഴ്നാട്,ആന്ധ്രാ പ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽനിന്നും ട്രെയിൻ മാർഗം കഞ്ചാവ് ഇവിടെ എത്തിച്ച് 500 രൂപയുടെ ചെറു പാക്കറ്റുകളാക്കി ആവശ്യക്കാർക്ക് വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി. ഗോവ,ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്നതിനും, ഇത്തരം പാർട്ടികളിൽ ദീർഘനേരം സ്വയം മറന്ന് ആടാനും പാടാനും ഊർജ്ജം നൽകുന്ന പുത്തൻ തലമുറ മയക്കുമരുന്നുകൾ ആയ എല്‍എസ്ഡി,എംഡിഎംഎ എക്റ്റസി, ഹാഷിഷ് , കൊക്കെയിൻ  തുടങ്ങിയവ ഉപയോഗിക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും ആവശ്യമായ പണം കണ്ടെത്തുന്നതിനും അമിതമായ ആദായത്തിനും വേണ്ടിയാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തുന്നത്.

പിടിക്കപ്പെട്ട പ്രതികളിൽ മുഹമ്മദ് റബിയാണ് തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നേരിട്ട് പോയി വലിയ അളവിലുള്ള കഞ്ചാവ് നാട്ടിൽ എത്തിക്കുന്നത്. പിന്നീട് രഹസ്യ സങ്കേതത്തിൽ വെച്ച് ചെറു പാക്കറ്റുകൾ ആക്കിയ ശേഷം  കൂട്ടാളിയായ മുഹമ്മദ് ആഷിക്കും സുഹൃത്തുക്കളായ മറ്റു ചിലരും ചേർന്നാണ് ആവശ്യക്കാരായ യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നത്. ജില്ലയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മഹേഷ് കുമാർ കാളിരാജ് ഐ.പി.എസിന്‍റെ നിർദേശത്തെ തുടർന്ന് ഡൻസാഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ ലഹരി - മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം പോലീസ് കൂടുതൽ ഊർജിതമാക്കിയിരുന്നു.

സമീപകാലത്ത് കോഴിക്കോട് ജില്ലയിൽ പിടിയിലായവരിൽ നിന്നും ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് കൂടുതൽ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണന്ന് ഡൻസാഫിന്റെ ചുമതലയുള്ള സൗത്ത് അസിസ്റ്റൻറ് കമ്മീഷണർ പൃഥ്വിരാജ് അറിയിച്ചു. ഈ മാസം ഇതു വരെയായി 23 കിലോ കഞ്ചാവും  കൂടാതെ നിരോധിത ന്യൂജൻ ലഹരിമരുന്നുകളായ  എം.ഡി.എം.എ എക്സ്റ്റസി പിൽസ് 50 എണ്ണം, സ്റ്റാമ്പ് രൂപത്തിലുള്ള എൽ എസ് ഡി 25 എണ്ണം ,ഹാഷിഷ് 50 ഗ്രാം എന്നിവയും ഡൻസാഫ് കോഴിക്കോട് പിടികൂടിയിട്ടുണ്ട്. കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെകടര്‍  എസ്ബി കൈലാസ് നാഥിന്റെ നേതൃത്വത്തിൽ എഎസ്ഐ വേണുഗോപാൽ ഡ്രൈവർ സിപിഒ സുബീഷ് ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അബ്ദുൾ മുനീർ , രാജീവൻ.കെ, മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, ജോമോൻ.കെ.എ, നവീൻ. എൻ, പ്രപിൻ.കെ, ജിനേഷ് ചൂലൂർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെക്ക് റിമാന്റ് ചെയ്തു.

Post a Comment

0 Comments