കഴിഞ്ഞവര്‍ഷം പിടികൂടിയത് 800 കോടിയിലേറെ രൂപയുടെ മയക്കുമരുന്ന്; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് കമ്മീഷണർ



തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം എക്‌സൈസ് പിടികൂടിയത് 800 കോടിയിലേറെ രൂപയുടെ മയക്കുമരുന്ന്. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കേസുകളുടെ എണ്ണത്തിലും വൻ വർധനവാണ് പോയ വർഷം ഉണ്ടായത്. 2018 ജനുവരി മുതൽ ഡിസംബര്‍ വരെ സംസ്ഥാനത്ത് പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ കണക്കുകളാണ് എക്‌സൈസ് കമ്മീഷണർ പുറത്ത് വിട്ടത്. 2017ൽ 304 കോടി രൂപയുടെ മയക്കുമരുന്നുകള്‍ മാത്രമാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. എന്നാല്‍ പോയവര്‍ഷം സംസ്ഥാനത്ത് ഒഴുകിയത് ഇതിന്‍റെ ഇരട്ടിയിലധികം രൂപയുടെ മയക്കുമരുന്നാണ്.



1000 ടൺ പുകയില ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞവര്‍ഷം മാത്രം പിടിച്ചെടുത്തു. 32 കിലോയുടെ എംഎഡിഎംഎ, 11000 ലേറെ നെട്രോസെപാം ഗുളികകള്‍, ഏഴ് കോടിയുടെ ഹാഷിഷ് എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം എക്‌സൈസ് കണ്ടെടുത്ത ലഹരിമരുന്നിന്റെ കണക്കുകൾ. ലഹരിമരുന്ന് കേസുകളുടെ എണ്ണത്തിലും കഴിഞ്ഞ വർഷം വലിയ വർധനയാണ് രേഖപ്പെടുത്തിയത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



ലഹരി ഉപയോഗത്തിൽ അമൃത്സറിന് ശേഷമുള്ള നഗരമായി കൊച്ചി മാറി. ഈ സാഹചര്യത്തിൽ ബോധവത്കരണവും പരിശോധനകളും കൂടുതൽ ശക്തമാക്കാനാണ് എക്‌സൈസ് തീരുമാനം. ആദ്യപടിയായി ഈമാസം 12ന് കൊച്ചിയില്‍ ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കും. പതിനാല് ജില്ലകളിലും ഈ മാസം തന്നെ വിമുക്തി കേന്ദ്രങ്ങളും പൂർണതോതിൽ പ്രവർത്തനം തുടങ്ങും. ഇതുവഴി കഴിഞ്ഞ വർഷത്തേക്കാള്‍ ലഹരി ഉപഭോഗം കുറയ്ക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ് വകുപ്പ്.

Post a Comment

0 Comments