ഫോനി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് രണ്ടുദിവസം കനത്ത മഴയ്ക്കു സാധ്യത;മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്



തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് അടുത്ത രണ്ടു ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.



കേരളത്തിൽ ഞായറാഴ്ച മുതൽ ശക്തമായ കാറ്റും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ പല ജില്ലകളിലും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ചെന്നൈയിൽനിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് അടുത്ത ശക്തിപ്രാപിച്ച് വടക്ക്-പടിഞ്ഞാറൻ തീരത്തേയ്ക്ക് അടുക്കുകയാണ്. ചൊവ്വാഴ്ചയോടെ തമിഴ്നാട്, ആന്ധ്ര തീരത്തോട് അടുക്കും. വരുംമണിക്കൂറുകളിൽ കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുകയും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. 170 കിലോമീറ്റർവരെ വേഗത്തിൽ ഫാനി വീശാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മൽസ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരളത്തിൽ ഞായറാഴ്ച വൈകുന്നേരം മുതൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 50 കിലോമീറ്റർ വരെ വേഗതയിലും ഏപ്രിൽ 29, 30 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.

മൽസ്യതൊഴിലാളികൾ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും പോകാൻ പാടില്ല.
ഈ സമയത്ത് തീരം പ്രക്ഷുബ്ധമായതിനാൽ കേരള തീരത്തും മത്സ്യബന്ധനത്തിന്ന് പോകാൻ പാടില്ല. ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ മേൽപറഞ്ഞ പ്രദേശങ്ങളിലേക്ക് പോകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തണമെന്ന് നിർദ്ദേശിക്കുന്നു.

മഴയുടെയും കാറ്റിന്റെയും സാഹചര്യം പരിഗണിച്ച് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയിലെ ജനങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു:


  1. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്,കണ്ണൂർ എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാവിലെ ഏഴ് മുതൽ പുലർച്ചെ ഏഴ് വരെയുള്ള സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.
  2. മലയോര മേഖലയിലെ റോഡുകളൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
  3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
  4. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
  5. ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്.
  6. പാലങ്ങളിലും നദിക്കരയിലും മറ്റും സെൽഫി എടുക്കൽ ഒഴിവാക്കുക.
  7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക
  8. കാറ്റിന്റെ സാഹചര്യത്തിൽ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങൾ നിർത്തിയിടരുത്.
  9. മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം.
  10. നദിക്കരയോട്നചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.

  11. ഈ കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):


  12. ടോർച്ച്, റേഡിയോ,1 ലിറ്റർ വെള്ളം, ഒആർഎസ്- ഒരു പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ബിസ്ക്കറ്റോ റസ്ക്കോ പോലുള്ളവ, ചെറിയ ഒരു കത്തി, 10 ക്ലോറിൻ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി, ബാറ്ററിയും, കാൾ പ്ലാനും ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ, തീപ്പെട്ടിയോ ലൈറ്ററോ, അത്യാവശ്യം കുറച്ച് പണം
  13. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക.



  14. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നൽകുക.

  15. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക


  16. -തിരുവനന്തപുരം MW (AM): 1161 kHz

    -ആലപ്പുഴ MW (AM): 576 kHz

    -തൃശൂർ MW (AM): 630 kHz

    -കോഴിക്കോട് MW (AM): 684 kHz

  17. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പരുകൾ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ അതാതു ജില്ലകളുടെ എസ്.ടി.ഡി കോഡ് ചേർക്കുക.

  18. പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കയ്യിൽ സൂക്ഷിക്കുക.

  19. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
  20. വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

  21. ഇടിമിന്നൽ മുന്നറിയിപ്പ് തുടരുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നേ പുറപ്പെടുവിച്ച ഇടിമിന്നൽ സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം.

Post a Comment

0 Comments