കോഴിക്കോട്:കോഴിക്കോട്ടേക്ക് മെമു സർവീസ് അടുത്ത ഏപ്രിലോടെ. അടുത്ത വർഷം കേരളത്തിലേക്ക് അനുവദിക്കുന്ന മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) റേക്കുകളിൽ മലബാർ മേഖലയ്ക്ക് മുൻഗണന നൽകാനാണ് തീരുമാനം. നിലവിലെ പാസഞ്ചർ ട്രെയിനുകൾ ഓരോന്നായി മാറ്റി പകരം ത്രീഫേസ് മെമു എത്തിക്കും. കോഴിക്കോട്–തൃശൂർ പാസഞ്ചർ ആകും ആദ്യം മെമുവിനു വഴിമാറുകയെന്നും അറിയുന്നു. കോഴിക്കോട്–കണ്ണൂർ റൂട്ടിലെ വൻതിരക്കിന് ആശ്വാസമായി രാവിലെയും വൈകിട്ടും മെമു സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കോഴിക്കോട്–മംഗളൂരു വൈദ്യുതീകരണം പൂർത്തിയായിട്ട് 2.5 വർഷമായെങ്കിലും ഇതുവരെ നടപടിയായിരുന്നില്ല. മംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കും ഇവിടെനിന്ന് തെക്കോട്ടും 3 മെമു സർവീസുകൾ വേണമെന്ന് എംപിമാർ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. പാലക്കാട്ട് മെമു ഷെഡ് നിർമാണം പൂർത്തിയാകുന്നതോടെ സർവീസിന് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുങ്ങും. തെക്കൻ കേരളത്തിൽ പാസഞ്ചർ ട്രെയിനുകൾക്കെല്ലാം പകരം മെമു ആക്കി വരികയാണ്.
തിരുവനന്തപുരം ഡിവിഷനിൽ മൂന്നോ നാലോ ട്രെയിനുകൾ മാത്രമാണ് ഇനി മാറാനുള്ളത്. ഇക്കാരണത്താലാണ് ചെന്നൈയിൽനിന്ന് അടുത്ത വർഷമെത്തുന്ന മെമു റേക്കുകളിൽ ഭൂരിഭാഗവും മലബാറിന് അനുവദിക്കാനുള്ള തീരുമാനം പഴയ മെമുവിനെക്കാൾ സ്ഥലസൗകര്യവും സാങ്കേതിക സൗകര്യങ്ങളുമുള്ള ത്രീഫേസ് മെമു ആയിരിക്കും തുടക്കം മുതൽ ഇവിടേക്കെത്തുക. 8 കോച്ചുകളുള്ള ഒരു റേക്കിൽ 614 യാത്രക്കാർക്ക് ഇരുന്നു യാത്രചെയ്യാൻ കഴിയും. 1788 പേർക്ക് നിൽക്കാനുമാകും. മെമുവിലെ വനിതാ കോച്ചുകളിൽ സിസിടിവി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞ തെന്നിനീങ്ങുന്ന വാതിലുകളാണ് ഇവയ്ക്ക്.
ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം ട്രെയിനുകളിലുണ്ടാകും. സ്റ്റെയിൻലെസ് സ്റ്റീലിൽ ആണ് കോച്ചിന്റെ ബോഡിയുടെ നിർമാണം. കുഷ്യൻ സീറ്റുകൾ, ജൈവ ശുചിമുറികൾ, എൽഇഡി ലൈറ്റുകൾ എന്നിവ കോച്ചുകളിൽ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക ബ്രേക്കിങ് സംവിധാനം ഉപയോഗിച്ചിട്ടുള്ളതിനാൽ മറ്റു ട്രെയിനുകളെ അപേക്ഷിച്ച് 35% കൂടുതൽ ഇന്ധനക്ഷമത ലഭിക്കും. യാത്രക്കാർക്ക് എമർജൻസി സ്റ്റോപ്പ് ബട്ടൺ, സുഖകരമായ യാത്രയ്ക്ക് എയർ സസ്പെൻഷൻ സംവിധാനം എന്നിവയുമുണ്ടാകും.
0 Comments