പേമെന്റ് കാര്‍ഡുകള്‍ ഭീഷണിയില്‍; വിവരങ്ങൾ ചോർത്താൻ ‘മാൽവേറു’കൾ



മുംബൈ:ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്താൻ ഉത്തരകൊറിയൻ ഹാക്കർമാർ മാർവേറുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. എ.ടി.എം.കേന്ദ്രങ്ങളിലെ കംപ്യൂട്ടറുകളിൽ ഇത്തരം മാൽവേറുകൾ കടത്തിവിട്ടാണ് വിവരങ്ങൾ ചോർത്തുന്നത്. എ.ടി.എം. ഡിട്രാക്ക് എന്ന മാൽവേറിന്റെ സാന്നിധ്യം 2018-ൽ ഇന്ത്യയിലെ ബാങ്കിങ് ശൃംഖലയിൽ ഉപയോഗിച്ചിരുന്നതായി റഷ്യൻ ആന്റിവൈറസ് കമ്പനിയായ കാസ്പെർസ്കി വ്യക്തമാക്കുന്നു. എ.ടി.എം. മെഷീനുകളിൽ കടന്നാൽ അതിൽ ഉപയോഗിക്കുന്ന കാർഡുകളുടെ വിവരങ്ങൾ പൂർണമായി ചോർത്തിയെടുക്കുമെന്നതാണ് ഈ മാൽവേറുകളുടെ പ്രത്യേകത.



വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായി കംപ്യൂട്ടറുകളിൽ കടത്തിവിടുന്ന ചാരപ്രോഗ്രാമുകളാണ് മാർവേറുകൾ. ഇന്ത്യയിലെ ഗവേഷണസ്ഥാപനങ്ങളിലും ഇത്തരം മാൽവേറുകൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ട്. എ.ടി.എം.ഡിട്രാക്കിൽനിന്ന് രൂപംകൊണ്ട ഡിട്രാക്ക് മാൽവേർ കഴിഞ്ഞയാഴ്ച കൂടംകുളം ആണവനിലയത്തിൽ കണ്ടെത്തി. കൂടംകുളത്തെ ഒരു റിയാക്ടർ അവിചാരിതമായി പ്രവർത്തനം നിലച്ചതിനു തൊട്ടുപിന്നാലെയാണ് മാൽവേർ കംപ്യൂട്ടർ ശൃംഖലയിൽ കടന്നതായി റിപ്പോർട്ട് പുറത്തുവന്നത്. അതേസമയം, നിലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലുള്ള കംപ്യൂട്ടറുകളിലാണ് മാൽവേർ കടന്നുകൂടിയതെന്ന് അധികൃതർപറയുന്നു. ആണവനിലയത്തിന്റെ നിയന്ത്രണമടക്കം സുപ്രധാനകാര്യങ്ങൾ കൈകാര്യംചെയ്യുന്ന ആഭ്യന്തര നെറ്റ്വർക്കിൽ ഇതുകടന്നിട്ടില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്.



ഉത്തരകൊറിയൻ സർക്കാരിനുകീഴിലുള്ള വലിയ ഹാക്കിങ് ഗ്രൂപ്പായ ലസാരസാണ് ഈ മാൽവേർ ആക്രമണങ്ങൾക്കുപിന്നിലെന്നാണ് കരുതുന്നത്. ബാങ്കുകൾക്കുനേരെ സൈബർ ആക്രമണം നടത്തിയതിന് യു.എസ്. ട്രഷറി ഉപരോധമേർപ്പെടുത്തിയ മൂന്ന് ഉത്തരകൊറിയൻ ഹാക്കർ ഗ്രൂപ്പുകളിലൊന്നാണിത്. എ.ടി.എം. ശൃംഖലകളിലും ചൂതാട്ട വെബ്സൈറ്റുകളിലും ഓൺലൈൻ കാസിനോകളിലും ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലുമൊക്കെ കടന്നുകയറി സർക്കാരിന്റെ ആയുധപദ്ധതികൾക്കായി പണം തട്ടിയെടുക്കുന്നത് ഈ ഗ്രൂപ്പുകളാണ്. 200 കോടി ഡോളർ ഇത്തരത്തിൽ സമാഹരിച്ചുനൽകിയിട്ടുണ്ടെന്നാണ് അമേരിക്കൻ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ. ബാങ്കുകൾ വിദേശ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന സ്വിഫ്റ്റ് പേമെന്റ് സംവിധാനത്തിലും ലസാരസ് മുമ്പ് സൈബർ ആക്രമണം നടത്തിയിട്ടുണ്ട്.

Post a Comment

0 Comments