കോവിഡ് 19:ജില്ലയില്‍ രണ്ട് പോസിറ്റീവ് കേസുകള്‍ കൂടി; നാല് പേര്‍ രോഗവിമുക്തരായി



കോഴിക്കോട് ജില്ലയില്‍ ഇന്ന് (31.05.20) രണ്ട് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും നാല് പേരുടെ ഫലം നെഗറ്റീവായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.



ഇന്നലെ (30.05) കോവിഡ് പോസിറ്റീവായ ഒരു വയസ്സുള്ള കുട്ടിയുടെ അമ്മയായ, 23 വയസ്സുള്ള കൊടുവള്ളി സ്വദേശിനിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒന്നാമത്തെ വ്യക്തി. മെയ് 18 ന് ഖത്തറില്‍ന്നു കോഴിക്കോട്ടെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മെയ് 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തു. 

രണ്ടാമത്തെ വ്യക്തി 36 വയസ്സുള്ള കല്ലാച്ചി നാദാപുരം സ്വദേശിയാണ്. മെയ് 27 ന് ദുബായില്‍ നിന്നു വിമാനമാര്‍ഗം കണ്ണൂരിലെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വടകര കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് മെയ് 29ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു. രണ്ട് പേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. 

ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന 4 പേര്‍ ഇന്ന്  രോഗമുക്തരായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 3 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒരാളുമാണ് രോഗവിമുക്തരായത്. ഇപ്പോള്‍ 34 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 16 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 14 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ഇതുകൂടാതെ മൂന്ന് കാസര്‍ഗോഡ് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.



ഇന്ന് 257 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4993 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4683 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4600 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 310 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

Post a Comment

0 Comments