കോഴിക്കോട് ജില്ലയിൽ മഴ കുറഞ്ഞു; സ്ഥിതി നിയന്ത്രണ വിധേയമെന്ന്- മന്ത്രി ടി പി രാമകൃഷ്ണൻ



കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ മഴ കുറഞ്ഞു.  സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ജില്ലയിൽ 500 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്. ദുരിതാശ്വാസ ക്യാമ്പുകളിൽ 24000 പേർ കഴിയുന്നു.

മന്ത്രിമാരായ TP രാമകൃഷ്ണൻ, AK ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് അവലോകന യോഗം ചേർന്നു. ജില്ലയിലെ സാഹചര്യം നിയന്ത്രണ വിധേയമെന്ന് യോഗം വിലയിരുത്തി. ആരും എവിടേയും കുടുങ്ങിക്കിടക്കുന്നില്ല. 2 NDRF, 1യൂണിറ്റ് ആർമി എന്നിവർ കോഴിക്കോട് ക്യാമ്പ് ചെയ്യുന്നു. ജില്ലാ കളക്ടരെ  സഹായിക്കാൻ കെ ബിജു IAS നെ  ചുമതലപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നതായി മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.



കോഴിക്കോട് ജില്ലയിൽ പെട്രോൾ പമ്പ് പ്രവർത്തിക്കുന്നില്ല എന്നത് തെറ്റായ പ്രചരണം ആണെന്നും മന്ത്രി പറഞ്ഞു. മംഗലാപുരത്ത് നിന്ന് കോഴിക്കോട് എത്തുന്നവരെ സഹായിക്കാനായി റെയിവെ സ്റ്റേഷനിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. വയനാട്, പാലക്കാട്, കണ്ണൂർ, കുറ്റ്യാടി എന്നിവിടങ്ങളിലേക്ക് കെ എസ് ആർ ടി സി സർവീസ് പുനരാരംഭിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. മലയോര പ്രദേശങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചിരിക്കുന്ന റൂട്ടുകളിൽ യാത്രാപ്രശ്നം പരിഹരിക്കാനും കെ എസ് ആർ ടി സി സർവീസ് നടത്തും.

Post a Comment

0 Comments