കരുതിയിരിക്കുക; നിങ്ങൾക്കും വരാം ഇത്തരം ഫോൺ കോളുകൾ



കോഴിക്കോട്:ഓൺലൈനായി സാധനം വാങ്ങിയവരുടെ പേരുകൾ നറുക്കിട്ടപ്പോൾ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു കബളിപ്പിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങൾ സജീവം. കഴി‍ഞ്ഞ ദിവസം ചേവായൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കു വിളി വന്നെങ്കിലും തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടു. രാജ്യത്തെ പ്രമുഖ ഓൺലൈൻ മാർക്കറ്റിങ് സൈറ്റ് നടത്തിയ നറുക്കെടുപ്പിൽ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞാണു വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്കു വിളിയെത്തിയത്.



ഈ സൈറ്റിലൂടെ വീട്ടമ്മ ഇടയ്ക്കിടെ സാധനങ്ങൾ വാങ്ങാറുണ്ട്. സമ്മാനമായി ലഭിച്ച കാർ വേണ്ടെങ്കിൽ അതിനു തുല്യമായ തുക നൽകാമെന്നും ഹിന്ദിയിൽ സംസാരിച്ച തട്ടിപ്പുകാരൻ വാഗ്ദാനം നൽകി. ഡൽഹിയിൽനിന്നാണു വിളിക്കുന്നതെന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തിയശേഷമായിരുന്നു സംഭാഷണം. വിശ്വാസ്യത ഉറപ്പുവരുത്താൻ തട്ടിപ്പുകാരൻ തന്റെ തിരിച്ചറിയൽ രേഖയും ആഡംബര കാറിന്റെ ചിത്രവും വാട്സാപ്പിലൂടെ അയച്ചു. അക്കൗണ്ട് നമ്പർ നൽകണമെന്നും റജിസ്ട്രേഷൻ ഫീസായി 16,500 രൂപ നൽകുകയും ചെയ്യണമെന്നു പറഞ്ഞതോടെ വീട്ടമ്മ അപകടം മണത്തു. തട്ടിപ്പിന്റെ സാധ്യത മനസിലാക്കി മറുചോദ്യങ്ങൾ ഉന്നയിച്ചതോടെ ഫോൺ സംഭാഷണം അവസാനിപ്പിച്ച ‘ഹിന്ദിവാല’ വാട്സാപ്പിൽ പങ്കുവച്ച ചിത്രങ്ങൾ പിന്നീടു ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Post a Comment

0 Comments