ശബരിമല ഹര്‍ത്താല്‍: ആക്രമികൾക്കെതിരെ കർശന നടപടിയെന്ന് DGP



തിരുവനന്തപുരം:ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച ഹര്‍ത്താലിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ ആക്രമണങ്ങൾ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്റ. നിയമവാഴ്ചയും സമാധാന അന്തരീക്ഷവും നിലനിര്‍ത്തുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്നും ഡിജിപി അഭ്യർഥിച്ചു.




ശബരിമല തീർഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കാൻ പൊലീസിനു നിര്‍ദേശം നല്‍കി. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയും പട്രോളിങും ഏര്‍പ്പെടുത്തി. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഉറപ്പാക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനു രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പാടാക്കും.

ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനമൊട്ടാകെ  കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പൊലീസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങും. ശബരിമലയിൽ 100 വനിതകൾ ഉൾപ്പെടെ 700 പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 300 പൊലീസിനെ കൂടി ശബരിമലയിലേക്ക് അയയ്ക്കുമെന്നും ഡിജിപി അറിയിച്ചു.

Post a Comment

0 Comments